പാറ്റ്ന: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് മമത ആഗ്രഹിക്കുന്നതെന്നും ഭരണഘടനയെ പോലും അവർക്ക് ബഹുമാനമില്ലെന്നും ഗിരിരാജ് കുറ്റപ്പെടുത്തി.
"ബംഗാളിലെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ അത് തകർക്കുകയാണ്. അവർ ജനാധിപത്യത്തിന് എതിരാണ്. ഇഡി റെയ്ഡൊക്കെ തടസപ്പെടുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.'- ഗിരിരാജ് സിംഗ് വിമർശിച്ചു.
"ബംഗാളിനെ നുഴഞ്ഞുക്കയറ്റക്കാർക്ക് തീറെഴുതി കൊടുക്കാനാണ് മമത ശ്രമിക്കുന്നത്. നാടിനെ രക്ഷിക്കണമെങ്കിൽ അവരെ എത്രയും വേഗം അധികാരത്തിൽ നിന്ന് പുറത്താക്കണം. ഇനി മമതയെ ഒരിക്കലും ജയിപ്പിക്കരുത്.'-ഗിരിരാജ് സിംഗ് പറഞ്ഞു.
രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്.